തിരുവനന്തപുരം: അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ACSTI) പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിച്ച് സംസ്ഥാന സഹകരണ വകുപ്പ് ഉത്തരവിറക്കി. കേരള സംസ്ഥാന സഹകരണ ബാങ്ക് മാനേജരായ ശ്രീ. സജികുമാർ എസിനാണ് എ.സി.എസ്.റ്റി.ഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ താൽക്കാലിക അധിക ചുമതല നൽകിയിരിക്കുന്നത്. നിലവിൽ എ.സി.എസ്.റ്റി.ഐയിൽ ഡയറക്ടറുടെ അധിക ചുമതല വഹിച്ചിരുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ. ടി.ആർ. രമേഷിന് തന്റെ മാതൃ സ്ഥാപനമായ കേരള സംസ്ഥാന സഹകരണ ബാങ്കിലേക്ക് തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ പുതിയ ഭാരവാഹിയെ നിയമിക്കാതെ അദ്ദേഹത്തെ ജോലിയിൽ നിന്ന് വിടുതൽ (Relieve) ചെയ്യാൻ സാധിക്കുമായിരുന്നില്ല. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഇൻ-ചാർജ്ജ് പുതിയ ഓഫീസറെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിലേക്ക് അപേക്ഷ നൽകുകയായിരുന്നു. വിഷയം വിശദമായി പരിശോധിച്ച സർക്കാർ, പരിശീലന കേന്ദ്രത്തിന്റെ ദിനംപ്രതിയുള്ള പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ സജികുമാർ എസിന് അധിക ചുമതല നൽകാൻ തീരുമാനിക്കുകയായിരുന്നു. ഗവർണറുടെ ഉത്തരവ് പ്രകാരം സഹകരണ വകുപ്പ് അഡിഷണൽ സെക്രട്ടറി എം.ബി. ലതാകുമാരിയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് (സ.ഉ.(സാധാ) നം.335/2026/Co-Op) പുറപ്പെടുവിച്ചത്. സഹകരണ മേഖലയിലെ ഉദ്യോഗസ്ഥർക്ക് ഗുണനിലവാരമുള്ള പരിശീലനം നൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എ.സി.എസ്.റ്റി.ഐ. പുതിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നിയമനത്തോടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ബാങ്ക് എംപോയീസ് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് സജികുമാർ